ന്യൂഡല്‍ഹി: അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പ് കമ്പനികള്‍ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ബാങ്ക് വായ്പ തട്ടിപ്പുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര അന്വേഷണ ഏജന്‍സികളോട് നിര്‍ദ്ദേശിച്ചു. സിബിഐ, ഇഡി എന്നിവരോടാണ് റിപ്പോര്‍ട്ട് തേടിയത്.
ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥന് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ ഉത്തരവിട്ടത്. വായ്പ നല്കിയ ബാങ്കുകള്‍ പരാതിയുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും, പൊതുപണം ഉള്‍പ്പെട്ട വിഷയമായതിനാല്‍ അന്വേഷണം അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
റിലയന്‍സ് ഹോം ഫിനാന്‍സ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ വഴി വന്‍തുക വകമാറ്റിയെന്നും ബാങ്കുകളെ കബളിപ്പിച്ചെന്നുമാണ് ആരോപണം. സന്നദ്ധ സംഘടനയായ 'സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍'നല്കിയ ഹര്‍ജിയിലാണ് ഈ നടപടി.
എട്ട് ആഴ്ചയ്ക്കകം മുദ്രവെച്ച കവറില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ റെയ്ഡുകള്‍, പിടിച്ചെടുത്ത രേഖകൾ, ചോദ്യം ചെയ്ത വ്യക്തികള്‍ എന്നിവരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ടാകണം.
നേരത്തെ ഇതേ കേസുകളില്‍ സെബി അനില്‍ അംബാനിക്ക് 25 കോടി രൂപ പിഴ ചുമത്തുകയും അഞ്ച് വര്‍ഷത്തേക്ക് ഓഹരി വിപണിയില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സുപ്രീംകോടതി നേരിട്ട് ഇടപെടുന്നത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നുണ്ട്.